Zygo-Ad

കൂത്തുപറമ്പ് മൂര്യാട് പ്രമോദ് വധക്കേസ്; പ്രതികളായ പത്ത് സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ഹൈക്കോടതി ശരി വെച്ചു


തലശ്ശേരി: കൂത്തുപറമ്പ് മൂര്യാട് അയോധ്യാ നഗറിലെ ബിജെപി പ്രവർത്തകൻ കുമ്പള പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്ത് പ്രകാശനെ വെട്ടിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരി വെച്ചു.

പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.

നഗരസഭാംഗവും അഭിഭാഷകനുമുള്‍പ്പെടെ 10 സിപിഎം പ്രവർത്തകരെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്‌ക്കാനും അഡീഷനല്‍ സെഷൻസ് കോടതി (നാല്) ജഡ്ജി വി.എൻ.വിജയകുമാർ ശിക്ഷിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി സിപിഎം ലോക്കല്‍ സെക്രട്ടറി താറ്റ്യോട്ട് ബാലകൃഷ്ണൻ വിചാരണയ്‌ക്കിടെ മരിച്ചിരുന്നു. 

ഇയാളെ ഒഴിവാക്കി രണ്ട് മുതല്‍ 11 വരെ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിശദമായ വാദത്തിന് ശേഷമാണ് ഹൈക്കോടതി വിധി ശരിവച്ചത്.

കൂത്തുപറമ്പ് നഗരസഭാംഗവും തലശ്ശേരി പബ്ലിക് സർവന്റ്സ് ബാങ്ക് കൂത്തുപറമ്പ് ശാഖാ ജീവനക്കാരനുമായ മൂര്യാട് മാണിക്യ പറമ്പത്ത് കുന്നപ്പാടി മനോഹരൻ (51), സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന നാനോൻ പവിത്രൻ (61), പാറക്കെട്ടില്‍ വീട്ടില്‍ അണ്ണേരി പവിത്രൻ (60), ചാമാളിയില്‍ ഹൗസില്‍ പാട്ടക്ക ദിനേശൻ (54), മൂര്യാട് കുട്ടിമാക്കൂല്‍ ഹൗസില്‍ ധനേഷ് കളത്തുംകണ്ടി (36), ജാനകി നിലയത്തില്‍ കേളോത്ത് ഷാജി എന്ന കോയി ഷാജി (40), അണ്ണേരി വിപിൻ (32), പാട്ടക്ക സുരേഷ്ബാബു (48), കിഴക്കയില്‍ ഹൗസില്‍ റിജേഷ് പലേരി എന്ന റിജു (34), ഷവില്‍ നിവാസില്‍ ശശി വളോടത്ത് എന്ന പച്ചടി ശശി (53) എന്നിവരെയാണ് അഡീഷനല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്.

രണ്ടു മുതല്‍ 11വരെ പ്രതികള്‍ 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും 75,000 രൂപ വീതം പിഴയും അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വർഷം കൂടുതല്‍ തടവ് അനുഭവിക്കണം. 307 വകുപ്പ് പ്രകാരം ഇവർ ഏഴു വർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്‌ക്കണം. 

അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 143, 149 വകുപ്പ് പ്രകാരം ഇവർക്കു മൂന്നു മാസം തടവും 341 വകുപ്പ് പ്രകാരം ഒരു മാസം തടവും വിധിച്ചു. 

കേസിലെ രണ്ട്, മൂന്ന്, 11 പ്രതികള്‍ക്ക് 147 വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവും നാലു മുതല്‍ 10വരെ പ്രതികള്‍ക്കു 148 വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവിനും ശിക്ഷിച്ചു. 

പിഴ തുകയില്‍ മൂന്നു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട പ്രമോദിന്റെ അമ്മയ്‌ക്കും ഭാര്യക്കും നല്‍കാനും നാലു ലക്ഷം രൂപ പരുക്കേറ്റ പ്രകാശനു നല്‍കാനും അഡീഷനല്‍ സെഷൻസ് കോടതി ഉത്തരവായിരുന്നു.

2007 ഓഗസ്റ്റ് 16നു രാവിലെ ഏഴിനായിരുന്നു സംഭവം. കോണ്‍ക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്കു പോകുന്നതിനിടയില്‍ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിൻ തോട്ടത്തില്‍ വച്ചു പ്രതികള്‍ വാള്‍, കത്തിവാള്‍ എന്നിവ കൊണ്ട് ആക്രമിച്ചു പ്രമോദിനെ കൊലപ്പെടുത്തുകയും പ്രകാശനെ ഗുരുതരമായി പരുക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് കേസ്.

വളരെ പുതിയ വളരെ പഴയ