Zygo-Ad

'ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല'; ഷഹബാസ് വധക്കേസില്‍ 6 വിദ്യാര്‍ത്ഥികളുടെയും ജാമ്യാപേക്ഷ വീണ്ടും തള്ളി


താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

 ജാമ്യം നല്‍കിയാല്‍ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു.

സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഹൈക്കോടതി അവധിക്കാല ബഞ്ചാണ് ജാമ്യ ഹർജി പരിഗണിച്ചത്. സെഷൻസ് കോടതി ജാമ്യപേക്ഷ തള്ളിയതിനെ തുടർന്നാണ് സഹപാഠികളായ ആറു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

 പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേസില്‍ കക്ഷി ചേർന്ന ഷഹബാസിന്റെ പിതാവും ആവശ്യപ്പെട്ടിരുന്നു. 

ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും എതിർത്തു. തുടർന്ന് വിശദമായ വാദത്തിനു ശേഷം ജാമ്യ അപേക്ഷകള്‍ തള്ളി കോടതി ഉത്തരവിട്ടു.

ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കുറ്റാരോപിതരായ വിദ്യാർഥികള്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. 

ഫെബ്രുവരി 28നാണ് വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻറെ മകൻ മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ടത്. 

താമരശ്ശേരി ജി വി എച്ച്‌ എസ് എസ് വിദ്യാർത്ഥികളായ പ്രായപൂർത്തിയാക്കാത്ത ആറു പേരാണ് കേസിലെ പ്രതികള്‍.

ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടത്തിയ കേസില്‍ നിലവില്‍ ആറ് വിദ്യാര്‍ഥികളെയാണ് പ്രതി ചേര്‍ത്തത്. എന്നാല്‍, അക്രമ ആഹ്വാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. 

ഇവരെ കൂടി പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റാരോപിതരെല്ലാം പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ നിയമോപദേശം സ്വീകരിച്ച്‌ മുന്നോട്ട് പോകാനാണ് പൊലീസിന് ലഭിച്ച നിര്‍ദേശം.

കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്കും പങ്കുണ്ടെന്ന് ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും തെളിവില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

മെയ് അവസാനത്തോടെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

സംഘർഷത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ക്ക് പുറമേ അക്രമത്തിന് ആഹ്വാനം നല്‍കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കേസിലെ നിര്‍ണായക തെളിവുകള്‍. 

ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് ഷഹബാസിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 

കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണ്.

വളരെ പുതിയ വളരെ പഴയ