തലശ്ശേരി: തലശ്ശേരി കടല്‍തീരത്ത് മാലിന്യം തള്ളിയാല്‍ ഇനി പിടിവീഴും. കടല്‍ത്തീരത്തെ മാലിന്യം നിക്ഷേപം കണ്ടെത്തുന്നതിന് അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സജ്ജമാക്കി.
ഒരു ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നേഷൻ കാമറ ഉള്‍പ്പെടെ അഞ്ച് ക്യാമറകളാണ് തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യ മാർക്കറ്റ് വരെയുള്ള പരിധിയില്‍ സ്ഥാപിച്ചത്. മാലിന്യം തളളുന്നവരെ തക്കസമയം കണ്ടെത്തി പിഴ ഉള്‍പ്പെടെ കർശന നടപടികള്‍ ചുമത്തുകയാണ് നഗരസഭയുടെ തീരുമാനം.
കടല്‍ക്കരയില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാൻ അധികൃതർ മുന്നോട്ടു വന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്.
കടല്‍പ്പാലം പരിസരത്തെ ലോഡ്ജുകളില്‍ താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളും നഗരസഭ പരിധിക്ക് പുറത്ത് താമസിക്കുന്നവരും പതിവായി വാഹനങ്ങളില്‍ കൊണ്ടു വന്ന് മാലിന്യം കടല്‍ത്തീരത്ത് തള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
നഗരസഭയുടെ തീരുമാനത്തിന് സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കർ എ.എൻ. ഷംസീറും പിന്തുണ നല്‍കിയിട്ടുണ്ട്.
ഇതിനായി പൊലീസിന്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. മാലിന്യമുക്ത നഗരസഭയായി തലശ്ശേരിയെ മാറ്റുകയാണ് ലക്ഷ്യം. കടല്‍പ്പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറകളുടെ കണ്‍ട്രോള്‍. ഇ - ഗാപോ ഐ.ടി സൊല്യൂഷനാണ് കാമറകള്‍ സ്ഥാപിച്ചത്.
സ്പീക്കർ എ.എൻ. ഷംസീർ ക്യാമറകളുടെ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു.
തലശ്ശേരി എ.എസ്.പി പി.ബി. കിരണ്‍, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. സാഹിറ, നഗരസഭാംഗങ്ങളായ ഫൈസല്‍ പുനത്തില്‍, സി.ഒ.ടി. ഷബീർ, ഹരിതകർമ സേനാംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ സ്വാഗതം പറഞ്ഞു.