കോഴിക്കോട്: മകന്റെ മർദനമേറ്റ പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മകന്‍ സനലിന്റെ മർദനമേറ്റ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകൻ മർദിച്ചത്. സഹോദരന്മാർക്കൊപ്പം തറവാട്ടിലായിരുന്നു ഗിരീഷിന്റെ താമസം.
ഗിരീഷും ഭാര്യയും തമ്മില്‍ ഒരു വർഷത്തോളമായി അകന്നു കഴിയുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. അമ്മയും മകനും മറ്റൊരു വീട്ടിലാണ് താമസം. സഹോദരന്മാരുടെ മുന്നില്‍ വച്ചായിരുന്നു മർദനം.
മർദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഗിരീഷ് ഇന്ന് രാവിലെയോടെയാണ് മരിച്ചത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി. നാളെയായിരിക്കും പോസ്റ്റ്‌മോർട്ടം. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
ആശുപത്രിയിലായിരിക്കെ കഴിഞ്ഞ ദിവസം ഇയാള്‍ അച്ഛനെ കാണാനെത്തിയിരുന്നു. മരണ വിവരം അറിഞ്ഞതിനു പിന്നാലെ മകൻ ഒളിവില്‍പ്പോയതായാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.