കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ക്ഷേത്രോത്സവ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരെ സ്ഥലം മാറ്റി.
എസ്‌ഐമാരായ അഖില്‍ ടി.കെ, ദീപ്തി വി.വി എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഞങ്ങളോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ പൊലീസുകാരനും തലശ്ശേരി സ്റ്റേഷനില്‍ കാണില്ലെന്നായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നത്.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ പൂട്ടിയിട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രതികളെ ബലമായി മോചിപ്പിപ്പിച്ചിരുന്നു. മാറ്റുമെന്ന് പറഞ്ഞാല്‍ മാറ്റിയിരിക്കും. കേരളം ഭരിക്കുന്നത് ഞങ്ങളാണെന്ന് ഓര്‍ക്കണം.
കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ പൊലീസുകാരനും തലശ്ശേരി സ്റ്റേഷനില്‍ കാണില്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു
തലശ്ശേരി മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
സിപിഎം പ്രവർത്തകരുടെ ആക്രമണത്തില്‍ തലശ്ശേരി എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സിപിഎം - ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു മർദനം.
ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോള്‍ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
സിപിഎം- ബിജെപി സംഘർഷം തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്.