തലശ്ശേരി: ആദ്യ ഭാര്യയെ വഴിയില്‍ തടഞ്ഞിട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയില്‍ പ്രതി പിടിയില്‍.
ആദ്യ ഭർത്താവും ടിപ്പർ ലോറി ഡ്രൈവറുമായ കോട്ടയം പൊയില്‍ കോങ്ങാറ്റയിലെ നടുവില്‍ പൊയില്‍ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.
എന്നാല്‍ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണ ബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.
2024 ല്‍ വിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിനായ് തീരുമാനിക്കുകയും ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസില്‍ ലിൻ്റ പരാതിയും നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോവുമ്പോള്‍ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയാണത്രെ ഉണ്ടായത്.
യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോള്‍ പ്രതി ഒരു വീട്ടില്‍ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.
കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശ്ശേരി കോടതി റിമാൻ്റ് ചെയ്തു.