തലശ്ശേരി: രാജ്യത്തിൻ്റെ നയ-നിയമ നിർമ്മാണ സഭകളിൽ മൂന്നിലൊന്ന് സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തുന്ന വനിത സംവരണ നിയമം അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി ബിൽ അട്ടിമറിച്ച കോൺഗ്രസ്സും സിപിഎമ്മും അടങ്ങുന്ന I.N.D.I. സഖ്യ മുന്നണിക്കെതിരെ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "മഹിളാ മുന്നേറ്റ യാത്ര" നടന്നു.
വാടിക്കൽ രാമകൃഷ്ണ മന്ദിര പരിസരത്തു നിന്നും ആരംഭിച്ച മുന്നേറ്റ യാത്ര പഴയ ബസ്റ്റാൻഡിൽ സമാപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ പി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഓരോ തെരഞ്ഞെടുപ്പ് സമയത്തും കോൺഗ്രസും സിപിഎമ്മും കേരളത്തിൽ ഒരു മുഖ്യമന്ത്രിയായി വനിത വരുമെന്ന് പറയുകയും പിന്നീട് അതിനെ നഖശികാന്തം എതിർക്കുകയുമാണ് ചെയ്യുന്നത് ആ പാരമ്പര്യം തന്നെയാണ് കേന്ദ്ര സർക്കാർ സ്ത്രീകൾക്ക് സംവരണം കൊണ്ടു വന്നപ്പോൾ അതിനെ എതിർക്കാൻ തയ്യാറായത് എന്നും പത്മിനി ടീച്ചർ പറഞ്ഞു
2023ൽ പാസായ നിയമപ്രകാരം അടുത്ത സെൻസസ് പുർത്തിയാവുന്നത് വരെ വനിതാ സംവരണം വൈകുന്നത് ഒഴിവാക്കി വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി ബില്ലിനെ എതിർത്ത കോൺഗ്രസ്സും മാർക്സിസ്റ്റും രാജ്യത്തെ ജനങ്ങളോട് പ്രത്യേകിച്ച് വനിതകളോട് മാപ്പു പറയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് വി രത്നാകരൻ ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ട് ബിജു എളക്കുഴി, വി പി ഷാജി മാസ്റ്റർ, പ്രീത പ്രദീപ്, എം പ്രവീണ, സുധ വാസു, സിപി അനിത, ബേബി സോജ എന്നിവർ സംസാരിച്ചു.
ബിജെപി കണ്ണൂർ സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് സി.പി. സംഗീത അദ്ധ്യക്ഷതയും റീന മനോഹരൻ സ്വാഗതവും സനിഷ രാഗിൽ നന്ദിയും പറഞ്ഞു.



