Zygo-Ad

ഇനി ഡ്രൈവിങ് പേടി വേണ്ട; വാഹനമോടിക്കുന്ന അതേ ഫീൽ: ഡ്രൈവിങ് സിമുലേറ്ററുമായി കെഎസ്ആർടിസി


മാനന്തവാടി: ഡ്രൈവിങ് പഠിക്കാനും പഠിച്ചിറങ്ങിയിട്ടും വാഹനം റോഡിലിറക്കാൻ പേടിച്ചു മാറി നില്‍ക്കുന്നവർക്കും പരിഹാരവുമായി കെഎസ്‌ആർടിസി ഡ്രൈവിങ് സിമുലേറ്റർ സംവിധാനം.

വയനാട് ജില്ലയിലെ ഏക കെഎസ്‌ആർടിസി ഡ്രൈവിങ് സ്കൂള്‍ പ്രവർത്തിക്കുന്ന മാനന്തവാടിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.

വാഹനങ്ങള്‍ റോഡിലിറക്കാതെ കാറിലിരുന്ന് ഡ്രൈവിങ്ങിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കാൻ കഴിയുമെന്നതാണ് ഡ്രൈവിങ് സിമുലേറ്ററിന്റെ പ്രത്യേകത. ജില്ലയില്‍ ആദ്യമായി ആധുനിക രീതിയിലുള്ള സിമുലേറ്റർ സംവിധാനമൊരുക്കിയതും കെഎസ്‌ആർടിസിയാണ്. 

വാഹനത്തില്‍ ഇരിക്കുന്ന അതേ പ്രതീതിയാണ് ഡ്രൈവിങ് സിമുലേറ്ററിലില്‍ ഇരിക്കുമ്പോഴും ലഭിക്കുന്നത്. ഗെയിം കളിക്കുന്നതു പോലെ നാം ഓടിക്കുന്ന രീതിയില്‍ വാഹനം നീങ്ങുന്നതായാണ് സ്ക്രീനിലൂടെ അനുഭവപ്പെടുക.

18 ലക്ഷം രൂപ ചെലവു വരുന്ന സിമുലേറ്ററാണ് കെഎസ്‌ആർടിസി ഡ്രൈവിങ് സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഡ്രൈവ് ചെയ്യുന്നതിനാവശ്യമായ സ്റ്റിയറിങ്, ഗിയർ, ക്ലച്ച്‌, ബ്രേക്ക്, ആക്സിലറേറ്റർ, ഹാൻഡ്ബ്രേക്ക്, ഹോണ്‍ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

സിമുലേറ്ററിന്റെ ഭാഗമായുള്ള സ്ക്രീനിലൂടെ പരിശീലനം നേടുമ്പോള്‍ റോഡിലൂടെ വാഹനമോടിക്കുന്ന അതേ പ്രതീതിയാണുണ്ടാവുന്നത്. 

പരിശീലനത്തിനാവശ്യമായ ശബ്ദ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. വാഹനത്തെക്കുറിച്ച്‌ പൂർണമായും മനസ്സിലാക്കി പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സിമുലേറ്റർ സജ്ജീകരിച്ചത്.

സി.കെ. മുസ്തഫ, സി.എ. ഷാജ് എന്നിവരാണ് ഡ്രൈവിങ് പരിശീലനം നല്‍കുന്നത്. ടി.കെ. ലിജീഷാണ് ഓഫീസ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

പേടിയില്ലാതെ ഡ്രൈവിങ് പരിശീലനം നേടാൻ കെഎസ്‌ആർടിസി ഒരുങ്ങിയതോടെ ലൈസൻസ് ഒപ്പിച്ചെടുക്കാനായി കർണാടകയിലേക്കുള്ള ഓട്ടവും ഇനി കുറഞ്ഞേക്കും.

ഹെവി ലൈസൻസ് നേടിയവർ 70 പേർ

ഒരു വർഷം മുൻപാണ് മാനന്തവാടിയില്‍ കെഎസ്‌ആർടിസി ഡ്രൈവിങ് പരിശീലനം തുടങ്ങിയത്. 

ആദ്യം ഹെവി വാഹനങ്ങള്‍ ഓടിക്കാനാണ് പരിശീലനം നല്‍കിത്തുടങ്ങിയത്. ഇതു വരെ 70 പേർ പരിശീലനം വിജയകരമായി പൂർത്തിയാക്കി ഹെവി ലൈസൻസ് നേടി. 

ഇതിനു പിന്നാലെയാണ് ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും ഓടിക്കുന്നതിനുള്ള പരിശീലനം തുടങ്ങിയത്. 21 പേർ ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും ഓടിക്കാനുള്ള ലൈസൻസ് സമ്ബാദിച്ചു.

18 പേർ ഇപ്പോള്‍ പരിശീലനത്തിലാണ്. ഇവർക്ക് പഠനത്തിനാവശ്യമായ കംപ്യൂട്ടർ, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹെവി വാഹനങ്ങള്‍, നാലുചക്ര വാഹനങ്ങള്‍ എന്നിവയുടെ പരിശീലനത്തിനായി ഒമ്പതിനായിരം രൂപ വീതമാണ് ഈടാക്കുന്നത്. 

3500 രൂപയ്ക്ക് ഇരുചക്ര വാഹന ലൈസൻസ് സ്വന്തമാക്കാം. 11,000 രൂപ നല്‍കിയാല്‍ ഇരുചക്ര വാഹനത്തിന്റെയും നാലു ചക്ര വാഹനത്തിന്റെയും ലൈസൻസ് ഒന്നിച്ചെടുക്കാം. ഫീസിനത്തില്‍ ഗോത്ര വിഭാഗത്തിന് 20 ശതമാനം ഇളവും കെഎസ്ആർടിസി നൽകുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ