കോഴിക്കോട്: ഫറോക്ക് പൊലിസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. ഫറോക്ക് സ്കൂള്‍ പരിസരത്ത് നിന്നാണ് പിടിയിലായത്.
അസം സ്വദേശി പ്രസൻജിത്ത് ആണ് പൊലീസിൻ്റെ വ്യാപക തിരച്ചിലുകള്‍ക്ക് ഒടുവില്‍ പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതിയാണ് പ്രസൻജിത്ത്.
ഇയാള്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.
ബംഗളുരു നിന്ന് ചൊവാഴ്ചയാണ് പോക്സോ കേസ് പ്രതിയെ ഫറോക്ക് പോലീസ് പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കാനിരിക്കെ രാത്രി ഏഴരയോടെയാണ് ഇയാള്‍ ചാടിപ്പോയത്.
കൈവിലങ്ങുമായാണ് 21 വയസ് കാരനായ പ്രതി പൊലീസ് സ്റ്റേഷന് പുറകിലെ വഴിയിലൂടെ പുറത്ത് കടന്നത്. ഇയാളെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഉത്തർപ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസണ്‍. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനായി വിലങ്ങണിയിച്ച് ബെഞ്ചില്‍ ഇരുത്തിയ സമയത്താണ് ഇയാള്‍ ചാടിയത്. പൊലിസിന്റെ ശ്രദ്ധ തെറ്റിയപ്പോള്‍ പിൻവാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു