തലശ്ശേരി: സഹോദരിയെ വെട്ടിക്കൊന്ന കേസില്‍ സഹോദരന്മാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് 10ന് കേസില്‍ വിധി പറയും.
സഹോദരങ്ങളായ ഉളിയില്‍ പുതിയ പുരയില്‍ കെ.വി ഇസ്മയില്‍ (38), പുതിയപുരയില്‍ ഫിറോസ് (34) എന്നിവരാണ് പ്രതികള്‍. പടിക്കച്ചാലിലെ ഷഹത മൻസിലില്‍ ഖദീജ (28) ആണ് കൊല്ലപ്പെട്ടത്.
ഖദീജയുടെ രണ്ടാം ഭർത്താവ് കോഴിക്കോട് ഫറൂക്കിലെ കോടമ്പുഴ ഷാഹുല്‍ ഹമീദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസും പ്രതികള്‍ക്കെതിരെയുണ്ട്.
2012 ഡിസംബർ 12ന് ഉച്ചയ്ക്ക് 12 ഓടെയാണ് കേസിനാസ്പദമായ സംഭവം. പഴശ്ശി കുഴിക്കലിലെ ജസീല മൻസിലില്‍ കെ.നൗഷാദാണ് ഖദീജയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍ മക്കളുണ്ട്.
ഇതിനിടയിലാണ് ഷാഹുല്‍ ഹമീദുമായി യുവതി സ്‌നേഹത്തിലായത്. ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിന്മാറാതെ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ആദ്യ വിവാഹം തലാഖ് നടത്തി. ഖദീജയെയും ഷാഹുല്‍ ഹമീദിനെയും നാട്ടില്‍ എത്തിച്ച ശേഷമാണ് കൊലയും കൊലപാതക ശ്രമവും നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡർ കെ.രൂപേഷ് ഹാജരായി.