Zygo-Ad

പേരാമ്പ്രയിൽ വിദ്യാര്‍ഥിയുടെ മരണം; നാട്ടുകാര്‍ ബസ് തടഞ്ഞു


പേരാമ്പ്ര: സെന്‍റ് ഫ്രാൻസിസ് പള്ളിക്ക് സമീപം ബസ് ഇടിച്ച്‌ ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ സഹപാഠികളും നാട്ടുകാരും ചേർന്ന് പേരാമ്പ്ര ടൗണിലും മുളിയങ്ങലിലും വാഹനങ്ങള്‍ തടഞ്ഞു പ്രതിഷേധിച്ചു.

മുളിയങ്ങലില്‍ കുറ്റ്യാടി, കോഴിക്കോട് ബസുകള്‍ തടഞ്ഞപ്പോള്‍ പേരാമ്പ്ര പോലീസ് എത്തി രംഗം ശാന്തമാക്കിയാണ് ബസുകള്‍ വിട്ടയച്ചത്.

മുളിയങ്ങലില്‍ നിന്നും ജനങ്ങള്‍ പേരാമ്പ്ര ടൗണില്‍ എത്തിയും വാഹനങ്ങള്‍ തടയാൻ തുടങ്ങി. ഇതോടെ കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഗതാഗതം നിലച്ചു. 

മണിക്കൂറുകളോളം പേരാമ്പ്ര ബസ് സ്റ്റാൻഡില്‍ തടഞ്ഞിട്ട ബസുകള്‍ പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി. ജംഷിദിന്‍റെ നേതൃത്വത്തില്‍ എത്തിയ പോലീസ് എടുത്തു മാറ്റി.

പിന്നീട് പേരാമ്പ്ര ബൈപാസിലൂടെ പോയ ബസുകളും വിദ്യാർഥികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. പേരാമ്പ്ര എളമാരൻ കുളങ്ങര ക്ഷേത്ര നടക്കു മുൻപില്‍ തടഞ്ഞ എസാർ ബസിലെ ജീവനക്കാർ നാട്ടുകാരോട് മോശമായി പെരുമാറിയതിനാല്‍ ഏറെ നേരം സംഘർഷത്തിന് കാരണമായി. 

നാട്ടുകാർ ബസിനകത്ത് കയറിയതോടെ പോലീസ് എത്തി ബസ് കസ്‌റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാർഥി കൂട്ടായ്‌മ പേരാമ്പ്രയില്‍ പ്രകടനവും യോഗവും നടത്തി.

പേരാമ്പ്ര കുറ്റ്യാടി റൂട്ടിലെ ബസ് അപകടത്തിന് പ്രധാന കാരണം അമിത വേഗതയും ലഹരി ഉപയോഗവുമാണെന്ന് നാട്ടുകാർ ആരോപിച്ചു. ഡ്രൈവർമാർ വിവിധ ഇനം ലഹരികള്‍ ഉപയോഗിച്ചാണ് വാഹനം ഒടിക്കുന്നത്. 

നാവിന് അടിയിലും ചൂണ്ടിന് ഇടയിലും വയ്ക്കുന്ന സാധനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത് തടയാൻ സംവിധാനമില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.

പേരാമ്പ്ര ബസ് സ്‌റ്റാൻഡിലെ ഏജന്‍റുമാരും അപകടത്തിന് പ്രധാന കാരണമാണ്. അവർ മൊബൈലിലൂടെ ബസിലെ ഡ്രൈവർമാർക്ക് നിർദ്ദേശം നല്‍കുന്നതാണ് പ്രധാന പ്രശ്ന‌ം. സന്ദേശങ്ങള്‍ കിട്ടുമ്പോള്‍ വാഹനങ്ങള്‍ക്ക് വേഗം വർധിക്കും. 

ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പേരാമ്പ്ര ബസ് സ്‌റ്റാൻഡില്‍ നാല് ഏജന്‍റുമാരാണ് സ്ഥിരമായി ഉണ്ടാകുന്നത്. ഇവരാണ് ബസുകള്‍ക്ക് പ്രത്യേകം നിർദ്ദേശങ്ങള്‍ നല്‍കുന്നത്. മുളിയങ്ങല്‍ ചെകോലത്ത് റസാക്കിന്‍റെ മകൻ ഷാദില്‍ (20) ആണ് ഇന്നലെ അപകടത്തില്‍ മരിച്ചത്.

വളരെ പുതിയ വളരെ പഴയ