കോഴിക്കോട് : സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സ്ത്രീകളുടെ വ്യാജ വിഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കൽ സ്വദേശി മുഹമ്മദ് ഫുവാദ് (32) ആണ് അറസ്റ്റിലായത്. പന്നിയങ്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽനിന്നു ഒട്ടേറെ ഫോണുകളും സിം കാർഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ യുവതിയെ, മറ്റൊരു സ്ത്രീയുടെ വ്യാജ അക്കൗണ്ടിലൂടെ ഫുവാദ് പരിചയപ്പെട്ടിരുന്നു. തുടർന്ന് യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ നഗ്ന ചിത്രങ്ങൾ നിർമിച്ചു. ഇത് യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു എന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്.
പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഒട്ടേറെ പെൺകുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഖത്തറിൽ ഡ്രൈവർ ആയിരുന്ന പ്രതി ഒരുവർഷം മുമ്പാണ് നാട്ടിലെത്തിയത്. മരിച്ചുപോയ ഉമ്മയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയും പ്രതി പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ, സ്ത്രീയെന്ന വ്യാജേനയാണ് ഇയാൾ യുവതികളെ പരിചയപ്പെട്ടിരുന്നത്. തുടർന്ന് അവരെ വിഡിയോ കോളിന് ക്ഷണിക്കും. വിഡിയോ കോൾ എടുക്കുന്ന സമയം പ്രതി സ്വയം നഗ്നത പ്രദർശനം നടത്തി അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.