തലശ്ശേരി: കരിപ്പൂർ വിമാനത്താവളത്തില്‍ ഒൻപതു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായത് തലശ്ശേരിയില്‍ സിപിഎം മുൻ നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി.
തലശ്ശേരി നഗരസഭാ കൗണ്‍സിലറായിരുന്ന തലശ്ശേരിയിലെ സി.ഒ.ടി.നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതിയാണ് അറസ്റ്റിലായ പെരുന്താറ്റില്‍ ഹിമംവീട്ടില്‍ റോഷൻ ആർ.ബാബു.
നസീറിനെ കൊലപ്പെടുത്താൻ വെട്ടിയത് റോഷനാണ്. അക്രമം നടക്കുമ്പോള്‍ റോഷൻ സിപിഎം പ്രവർത്തകനായിരുന്നു.
നസീറിനെ അക്രമിച്ച ശേഷം മറ്റു പല കേസുകളിലും പ്രതിയായി. ഡ്രൈവറാണ് റോഷൻ. നസീറിനെ ആക്രമിച്ച സമയത്ത് റോഷൻ കൊളശ്ശേരിയിലായിരുന്നു താമസം. ഇപ്പോള്‍ പെരുന്താറ്റിലാണ്.
പിന്നീട് കൊളശ്ശേരിയില്‍ അടിപിടി കേസിലും കോഴിക്കോട്ട് സ്വർണം തട്ടിപ്പറിച്ച കേസിലും പ്രതിയായി. 2019 മേയ് 18-ന് രാത്രി കായ്യത്ത് റോഡിലാണ് നസീറിനെ അക്രമിച്ചത്.
സംഭവത്തില്‍ സിപിഎം പ്രവർത്തകരും അനുഭാവികളുമായ 12 പേരാണ് പ്രതികള്‍. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നസീറിനെ കായ്യത്ത് റോഡില്‍ അടിച്ചു വീഴ്ത്തി ദേഹത്ത് ബൈക്ക് കയറ്റി കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.
സിപിഎം നേതാവായിരുന്ന നസീർ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിനെ തുടർന്നാണ് അക്രമിച്ചത്.