Zygo-Ad

'രണ്ടു വര്‍ഷം മുൻപ് മലയാളിയുടെ ദുരൂഹമരണം, ബ്യൂട്ടി പാര്‍ലറിനകത്തെ അനാശാസ്യവും റെയ്ഡും'; താനൂര്‍ സംഭവത്തില്‍ മുംബൈയിലെ പാര്‍ലറിനെതിരെ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് സന്ദീപ് വാര്യര്‍

 


കോഴിക്കോട്: താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടി പാർലറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.

ഏതാനും വർഷം മുൻപ് ഈ സ്ഥാപനത്തില്‍ മുംബൈ പൊലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെണ്‍കുട്ടികളെ അടക്കം അനാശാസ്യത്തിന് പിടികൂടിയതായും വാർത്തയുണ്ടായിരുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പാലാരിവട്ടംകാരനായ ഒരു പ്രിൻസ് എന്നയാളുടെ പേരിലുള്ളതാണ് ഈ സ്ഥാപനം. കേരള പൊലീസ് മുംബൈ പൊലീസുമായി ബന്ധപ്പെട്ട് ഈ വിവരങ്ങള്‍ അന്വേഷിക്കണമെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് കുട്ടികള്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

രണ്ട് വർഷം മുംബൈയില്‍ മലയാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചുവെന്നും മൃതദേഹം നാട്ടില്‍ കൊണ്ടു വരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്ത് അന്വേഷണം നടത്തണമെന്നാണ് സന്ദീപ് വാര്യർ ആവശ്യപ്പെടുന്നത്.

അതേ സമയം, നാടുവിട്ട് മഹാരാഷ്ട്രയിലെ പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് സംഘത്തിനൊപ്പം തിരൂർ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കാൻ മാതാപിതാക്കളും സഹോദരങ്ങളും എത്തിയിരുന്നു. 

കണ്ണീരോടെയാണ് മാതാപിതാക്കള്‍ മക്കളെ സ്വീകരിച്ചത്. നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. പെണ്‍കുട്ടികളുടെ രഹസ്യ മൊഴിയെടുക്കുകയാണ്. തുടർന്ന് സി.ഡബ്ല്യു.സിയില്‍ ഹാജരാക്കും.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മുംബൈയിലെ പാർലർ ഉടമ പാലാരിവട്ടംകാരനായ ഒരു പ്രിൻസ് ആണെന്ന് വിവരം ലഭിച്ചു. ഏതാനും വർഷം മുൻപ് ഈ സ്ഥാപനത്തില്‍ ( അന്നതിന് വേറെ പേരായിരുന്നു) മുംബൈ പോലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെണ്‍കുട്ടികളെ അടക്കം അനാശാസ്യത്തിന് പിടികൂടിയതായും അന്ന് മനോരമയുടെ മുംബൈ എഡിഷനില്‍ ഇത് വാർത്തയായി വന്നിരുന്നതായും ആ പ്രദേശത്തുള്ള മലയാളികള്‍ അറിയിച്ചു.

ഇക്കാര്യം സംബന്ധിച്ച്‌ ഇന്നലെ മാതൃഭൂമിയില്‍ മാതു ചെറുതായി ഒന്ന് സൂചിപ്പിച്ചപ്പോള്‍ തന്നെ ചർച്ചയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പാർലർ ഉടമയുടെ മുഖം വിറളി വെളുത്തുതായി കാണാൻ സാധിച്ചു. കേരള പോലീസ് മുംബൈ പോലീസുമായി ബന്ധപ്പെട്ട് ഈ വിവരങ്ങള്‍ അന്വേഷിക്കണം. 

ഒന്ന് രണ്ട് വർഷം മുൻപ് ഇവിടെ ഒരു മലയാളിയുടെ ദുരൂഹ മരണം നടന്നതായും മൃതദേഹം നാട്ടില്‍ കൊണ്ടു വരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം അന്വേഷണ വിധേയമാക്കണം.

നാളെ നമ്മുടെ ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വന്നു കൂടാ. അതുകൊണ്ടു തന്നെ ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. ഇവിടെ നിന്നും പെണ്‍കുട്ടികളെ കൊണ്ടു പോയവന്റെ പങ്കും അന്വേഷിക്കപ്പെടണം.

രക്ഷിതാക്കളെ കുറ്റം പറഞ്ഞ് ഈ വിഷയം വഴി തിരിച്ചു വിടാൻ പലരും ശ്രമിക്കുന്നുണ്ട്. അവരുടെ ഭാഗ്യം കൊണ്ടാണ് പൊന്നുമക്കള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരികെ ലഭിച്ചത്. ഈ വിഷയത്തില്‍ പൂർണ്ണമായും രക്ഷിതാക്കള്‍ക്കൊപ്പമാണ്. ആ പാവങ്ങളെ ഇതില്‍ കുറ്റപ്പെടുത്തേണ്ടതില്ല.

വളരെ പുതിയ വളരെ പഴയ